സംസ്ഥാനത്ത് പാല്‍ വില കൂട്ടാനുള്ള അന്തിമ തീരുമാനം ഇന്നത്തെ മന്ത്രിസഭ യോഗത്തില്‍ ഉണ്ടാകും. മില്‍മ എട്ടു രൂപയുടെ വര്‍ധന ആവശ്യപ്പെട്ടെങ്കിലും ആറു രൂപയുടെ വര്‍ധനയാകും ഉണ്ടാവുക.അതേസമയം വില വര്‍ധനയുടെ നേട്ടം ക്ഷീര കര്‍ഷകര്‍ക്ക് കിട്ടുമോ എന്നതില്‍ ഒരു ഉറപ്പും ഇല്ല. വില വര്‍ധനയുടെ നേട്ടം എല്ലായ്‌പ്പോഴും മില്‍മയ്ക്ക് മാത്രമാണ് ലഭിക്കാറുള്ളതെന്ന് ക്ഷീരകര്‍ഷര്‍ പറയുന്നുണ്ട്.നിലവില്‍ കര്‍ഷകരില്‍ നിന്ന് മില്‍മ പാല്‍ സംഭരിക്കുന്നത് ലിറ്ററിന് 37 രൂപ മുതല്‍ 39 രൂപ വരെ നല്‍കിയാണ്. ഈ പാല്‍ മില്‍മ വില്‍ക്കുന്നത് ലീറ്ററിന് 50 രൂപയ്ക്ക്.സംഭരണ വിതരണ വിലയിലെ അന്തരം 13 രൂപ. ഇപ്പോള്‍ 6 രൂപയാണ് കൂട്ടാന്‍ ധാരണയായത്. ഇതോടെ സംഭരണ വിതരണ വിലയിലെ അന്തരം 14 രൂപയ്ക്ക് മുകളിലാകും.മില്‍മ ശുപാര്‍ശ ചെയ്യുന്നത് എട്ട് രൂപ 57 പൈസയുടെ വര്‍ധനയാണ്.സര്‍ക്കാര്‍ അംഗീകരിക്കാന്‍ ഇരിക്കുന്നത് ആറ് രൂപ വര്‍ധന.വര്‍ധിപ്പിക്കുന്ന തുകയില്‍ 82% കര്‍ഷകര്‍ക്ക് നല്‍കുമെന്നാണ് മില്‍മ പ്രഖ്യാപനം. ബാക്കി 18 ശതമാനം പ്രോസസിംഗ് ചാര്‍ജ് ആയി മില്‍മയുടെ കയ്യില്‍ എത്തും.കേരളത്തില്‍ പ്രതിദിനം 16 ലക്ഷം ലിറ്റര്‍ പാല്‍ വേണം. എന്നാല്‍ ഉല്‍പാദനം 13 ലക്ഷം ലിറ്റര്‍ പാല്‍ മാത്രം ആണ്.ബാക്കി പാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വലിയ നഷ്ടം സഹിച്ചാണ് എത്തിക്കുന്നത്. ഈ നഷ്ടം നികത്തണം . സഹകരണ സംഘങ്ങള്‍ക്ക് വിഹിതം കൊടുക്കണം.വിതരണക്കാര്‍ക്കാവശ്യമായ കമ്മീഷന്‍ കൊടുക്കണം.ഇതാണ് വില വര്‍ധനക്ക് കാരണമായി മില്‍മ നിരത്തുന്ന വാദങ്ങള്‍അതേസമയം സംസ്ഥാന ക്ഷീര വികസന വകുപ്പും മില്‍മയും സംയുക്തമായി നിയോഗിച്ച വിദഗ്ധസമിതി കണ്ടെത്തിയത് ക്ഷീരകര്‍ഷകന്‍ ഒരു ലിറ്റര്‍ പാല്‍ ഉത്പാദിപ്പിക്കുന്നത് 9 രൂപ നഷ്ടത്തിലാണ് എന്നാണ്. ഒരു ലിറ്റര്‍ പാല്‍ ഉത്പാദിപ്പിക്കാനുള്ള ചെലവ് 46 രൂപ 75 പൈസയെന്നും വിദഗ്ധ സമിതി കണ്ടെത്തിയിരുന്നു. ഈ തുകയുടെ 5% ലാഭം കര്‍ഷകന് ഉറപ്പാക്കണം എന്നും സമിതി നിര്‍ദേശിച്ചു. ഇത് കര്‍ഷകന്റെ കയ്യില്‍ കിട്ടുമോ എന്നതാണ് ഇനി അറിയേണ്ടത്.