സംസ്ഥാന നികുതി വകുപ്പ് മാർച്ച് 1 മുതൽ ജി.എസ്.ടി.എൻ ബാക്ക് ഓഫീസ് സംവിധാനത്തിലേക്ക്

0

സംസ്ഥാന ചരക്ക് സേവന  നികുതി വകുപ്പ് മാർച്ച് 1 മുതൽ ജി.എസ്.ടി.എൻ ബാക്ക് ഓഫീസ്   സംവിധാനത്തിലേക്ക് മാറുന്നു. ജി.എസ്.ടി.എൻ ൽ നിന്ന് ഡാറ്റ സ്വീകരിക്കാൻ   നിലവിൽ കേരളം എൻ.ഐ.സി യുടെ സഹകരണത്തോടെ വികസിപ്പിച്ച സ്വന്തം സോഫ്റ്റ്വെയർ സംവിധാനമാണ് ഉപയോഗിച്ചിരുന്നത്. ഇതിൽ നിന്നാണ് ജി.എസ്.ടി.എൻ വികസിപ്പിച്ച ബാക്ക് ഓഫിസ് സംവിധാനത്തിലേക്ക് മാറുന്നത്. നികുതിദായകരുടെ രജിസ്‌ട്രേഷൻ, റിട്ടേണുകൾ, റീഫണ്ടുകൾ എന്നീ നികുതി സേവനങ്ങൾ ജി .എസ് .ടി .എൻ. കമ്പ്യൂട്ടർ ശൃംഖല വഴിയാണ് നടക്കുന്നത്. 2017 ലാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഓഹരി ഉടമകളായ ജി.എസ്.ടി.എൻ. എന്ന ഐ.ടി സംവിധാനം നിലവിൽ വന്നത്. നികുതിദായകരെ കൂടാതെ ജി.എസ്.ടി നിയമപ്രകാരം നികുതി ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായ   രജിസ്‌ട്രേഷൻ നൽകൽ, റീഫണ്ട് അനുവദിക്കൽ, അസ്സെസ്സ്‌മെന്റ്, എൻഫോഴ്‌സ്‌മെന്റ്, ഓഡിറ്റ് എന്നിവ നടത്തുന്നതും ജി.എസ്.ടി.എൻ വഴിയാണ്.
സംസ്ഥാന തലത്തിൽ സോഫ്റ്റ്വെയർ തയ്യാറാക്കുന്നത് അവസാനിപ്പിക്കുന്നതോടെ ജി.എസ്.ടി നിയമത്തിൽ വരുന്ന മാറ്റങ്ങൾ  സമയ നഷ്ടം കൂടാതെ ഓഫീസർമാർക്ക് ലഭ്യമാകും. ഇന്ത്യയിൽ രണ്ടോ, മൂന്നോ സംസ്ഥാനങ്ങൾ ഒഴികെ മുഴുവൻ സംസ്ഥാനങ്ങളും നിലവിൽ ജി.എസ്.ടി.എൻ ബാക്ക് ഓഫീസ് സംവിധാനമാണ് ഉപയോഗിക്കുന്നത്.  ഓഫീസർമാരുടെ മേൽനോട്ടത്തിനായി വിപുലമായ   എം.ഐ.എസ് സംവിധാനം, ബിസിനസ് ഇന്റലിജൻസ് ആൻഡ് ഫ്രോഡ് അനലിറ്റിക്‌സ് (ബീഫ) പോലുള്ള അഖിലേന്ത്യ അനലിറ്റിക് സംവിധാനം എന്നിവയും ജി.എസ്.ടി.എൻ ലേക്ക് മാറുന്നത് വഴി സംസ്ഥാനത്തിന് ലഭ്യമാകും.
സംസ്ഥാനത്തിന്റെ തനതായ ആവശ്യങ്ങൾക്കായി മുഴുവൻ ജി.എസ്.ടി ഡാറ്റയും    ട്രാൻസ്ഫർ ചെയ്ത് നൽകുകയും ചെയ്യും.  ഇതിനാൽ സംസ്ഥാനം നേരിട്ട് നടത്തുന്ന ഡാറ്റ അനലിറ്റിക്‌സ് പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാവില്ല.  ഇത് നികുതി ഭരണത്തിലെ കാര്യക്ഷമത ഉറപ്പാക്കുന്നതോടൊപ്പം നികുതി വർദ്ധനവ്, നികുതിദായകർക്ക് തടസ്സമില്ലാത്ത സേവനം എന്നിവയ്ക്ക് ഗുണകരമാകുമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി കമ്മീഷണർ അറിയിച്ചു .

Leave A Reply

Your email address will not be published.

error: Content is protected !!