ഗോത്രജനതയുടെ സമുന്നതികള്‍ സര്‍ക്കാരിന്റെ ലക്ഷ്യം; മുഖ്യമന്ത്രി പിണറായി വിജയന്‍

0

അരിക് ജീവിത സാഹചര്യങ്ങളില്‍ നിന്നും പ്രാക്തന ഗോത്രവര്‍ഗ്ഗ ജനതയെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയുര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.അന്താരാഷ്ട്ര ആദിവാസി ഗോത്രവര്‍ഗ്ഗ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗോത്രാരോഗ്യവാരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയിരുന്നു അദ്ദേഹം.ആദിവാസി ജനസമൂഹത്തിന്റെ സംസ്‌കാരവും, അറിവുകളും, അവകാശങ്ങളും സംരക്ഷിച്ചുകൊണ്ട് സാമൂഹികമായും സാമ്പത്തികമായും അവരെ ഉയര്‍ത്തിക്കൊണ്ടു വരുന്നതിനുളള നടപടികള്‍ ഉണ്ടാകും.പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.വിവിധ കാരണങ്ങളാല്‍ പൊതു സമൂഹത്തില്‍ നിന്നും അകന്ന് പോയ പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളുടെ പുരോഗതിക്കായി വൈവിദ്ധ്യമാര്‍ന്ന പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നത്. ഉന്നത വിദ്യാഭ്യാസവും, തൊഴിലും, സാമൂഹ്യ സുരക്ഷയും ഉറപ്പു വരുത്തുന്ന പദ്ധതികള്‍ നടപ്പാക്കുന്നതിലൂടെ ആദിവാസി മേഖലയില്‍ വലിയൊരു സാമൂഹിക മുന്നേറ്റമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന സര്‍ക്കാറിന്റെ ഇടപെടലിലൂടെ കോളനികളുടെ അടിസ്ഥാന സൗകര്യവികസന കാര്യത്തില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്. 94 കോളനികള്‍ക്ക് പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചു. ലൈഫ് പദ്ധതിയില്‍ 3842.37 ഏക്കര്‍ ഭൂമി നല്‍കി. 8764 ഭവനരഹിതര്‍ക്ക് വീട് നല്‍കി. കൂടാതെ വനവകാശ നിയമം, ഭൂമി വാങ്ങി നല്‍കല്‍ പദ്ധതി, നിക്ഷിപ്ത വനഭൂമി വിതരണം തുടങ്ങിയ പദ്ധതികള്‍ മുഖേന 3000 ലധികം ഏക്കര്‍ ഭൂമി വിതരണം ചെയ്യാനും സാധിച്ചിട്ടുണ്ട്. ഭൂരഹിതരായ ആദിവാസികള്‍ക്കെല്ലാം ഭൂമിയുടെ കൈവശവകാശത്തിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ഭക്ഷ്യ സുരക്ഷ, പോഷകാഹാരം എന്നിവ ഉറപ്പാക്കാന്‍ ആദിവാസി മേഖലയില്‍ കൃഷി ചെയ്യാനുളള കൂടുതല്‍ പ്രോത്സാഹന നടപടികള്‍ ഉണ്ടാകും. ആദിവാസി വിഭാഗത്തിന്റെ സാമൂഹ്യ സുരക്ഷ ഉറപ്പാക്കാന്‍ ഗോത്ര വാത്സല്യ നിധി എന്ന പദ്ധതി രൂപീകരിച്ചിട്ടുണ്ട്. 2088 പെണ്‍കുട്ടികളെ ഇതിന്റെ ഭാഗമായി ഇന്‍ഷുര്‍ ചെയ്തു. പ്രായ പൂര്‍ത്തിയാകുന്നതോടുകൂടി ഇന്‍ഷുറന്‍സ് തുക അവര്‍ക്ക് മുഴുവനായി ലഭിക്കും. മാതാപിതാക്കള്‍ മരണപ്പെടുന്ന കുട്ടികള്‍ക്ക് 2 മുതല്‍ 4 ലക്ഷം വരെ ലഭിക്കും. ഓരോ പട്ടിക വര്‍ഗ്ഗ കുടുംബത്തിനും സ്വയം തൊഴില്‍ കണ്ടെത്താന്‍ സഹായിക്കുന്ന തൊഴില്‍ നൈപുണ്യ മേഖലകള്‍ സൃഷ്ടിച്ചിട്ടുണ്ട്. 26 തൊഴില്‍മേഖലയില്‍ പരിശീലനം നേടിയ 2646 പേര്‍ക്ക് രാജ്യത്തിനകത്ത് 22 പേര്‍ക്ക് വിദേശ രാജ്യങ്ങളില്‍ ജോലി ഉറപ്പു വരുത്തി.500 ബീറ്റ് ഫോറസ്ററ് ഓഫീസര്‍മാരെ നിയമിക്കാന്‍ നടപടിയായി. അഭ്യസ്ത വിദ്യാര്‍ക്ക് തൊഴില്‍ ഉറപ്പിക്കുന്നതിന്റെ ഭാഗമായി വെര്‍ച്ച്വല്‍ ട്രൈബല്‍ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് ആരംഭിക്കും. ആദിവാസി മേഖലയിലെ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞു പോക്ക് തടയാന്‍ ഗോത്ര സാരഥി, ഗോത്ര ബന്ധു, സാമൂഹ്യ പഠനമുറി എന്നിവ നടപ്പിലാക്കി. വൊക്കേഷണല്‍ ട്രെയിനിംഗ് സെന്റര്‍, വ്യവസായിക പരിശീലനകേന്ദ്രങ്ങളില്‍ കൊണ്ടുവന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രാദേശിക ചടങ്ങില്‍ തിരുനെല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. വി. ബാലകൃഷ്ണന്‍, മാനന്തവാടി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസര്‍ ജി. പ്രമോദ്, ജില്ലാ ആരോഗ്യ വകുപ്പ് മേധാവി ആര്‍. രേണുക, അസിസ്റ്റന്റ് ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ കെ. ജി. മനോജ്, ടി. ഇ. ഒ. ടി. നജ്മുദ്ധീന്‍, തിരുനെല്ലി ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. രാധാകൃഷ്ണന്‍, ഊരു മൂപ്പന്‍ കെ. ഗോപി തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!