നെല്ലിയമ്പത്തെ കൊലപാതകം ദുരുഹതകള്‍ ഏറുന്നു
നെല്ലിയമ്പത്തെ കൊലപാതകത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.കൊലപാതകത്തിന് ഇടയാക്കിയത് മോഷണമാണോ മറ്റെന്തെങ്കിലും കാരണമാണോ എന്നതാണ് കണ്ടെത്തേണ്ടത്. താഴെ നെല്ലിയമ്പത്ത് ഒറ്റപ്പെട്ട നിലയിലായിരുന്നു കേശവന്‍ മാസ്റ്ററുടെ വീട്. കേശവന്‍ മാസ്റ്ററും ഭാര്യ പത്മാവതിയും തനിച്ചായിരുന്നു താമസം. അടുത്തൊന്നും വീടുകളില്ലാത്ത സാഹചര്യമാണ് കൊലയാളികള്‍ക്ക് ഗുണമായത്.റിട്ട:അധ്യാപകനായ കേശവന്‍ നായര്‍ക്ക് പെന്‍ഷന്‍ ഇനത്തില്‍ ലഭിക്കുന്ന തുകയാണ് പ്രധാന വരുമാനം. തോട്ടത്തില്‍ നിന്നും ചെറിയ രീതിയിലുള്ള വരുമാനമേ ലഭിക്കുന്നുള്ളു. മോശമല്ലാത്ത സാമ്പത്തികം ഉണ്ടായിരുന്നെങ്കിലും കൊലപാതകികളുടെ ലക്ഷ്യം മോഷണമല്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.കാരണം വീട്ടില്‍ നിന്ന് കാര്യമായി ഒന്നും നഷ്ടപ്പെട്ടിട്ടില്ല. വീടിന് കേടുപാടുകളും സംഭവിച്ചിട്ടില്ല. പത്മാവതി കഴുത്തിലണിഞ്ഞ ആഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടില്ല. അങ്ങിനെയെങ്കില്‍ മറ്റെന്താണ് കാരണം എന്നാണ് കണ്ടെത്തേണ്ടത്.ബന്ധുക്കള്‍ തമ്മില്‍ സ്വത്ത് തര്‍ക്കമോ മറ്റോ ഉണ്ടോ എന്ന് ബന്ധപ്പെട്ടവര്‍ പരിശോധിച്ച് വരുന്നുണ്ട്. കൊലപാതകം നടത്തിയവര്‍ ക്വട്ടേഷന്‍ സംഘമാണോ എന്നും അന്വേഷിക്കുന്നുണ്ട്.
കേശവന്‍ നായര്‍ നാട്ടില്‍ സ്വതവേ സൗമ്യനായ ഒരു വ്യക്തിയാണ്.ശത്രുക്കള്‍ ആരും ഇല്ലെന്ന് മൂത്തമകന്‍ മുരളി പറഞ്ഞു. രണ്ട് വര്‍ഷം മുമ്പും ഇവിടെ മുഖം മൂടി ആക്രമണം നടന്നിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഏറ്റവും അടുത്ത പരിചയം ഉള്ളവര്‍ക്കെ കേശവന്‍ നായരുടെ വിട് കണ്ടെത്താന്‍ കഴിയുകയുള്ളൂ.ഇത് പല സംശയങ്ങള്‍ക്കും ഇടനല്‍കുന്നു.പോലിസ് അന്വേഷണം ഊര്‍ജിതമാക്കിട്ടുണ്ട്.