തിയറ്ററുകളെ ഇളക്കിമറിക്കാന്‍ അടുതോമ വീണ്ടും; മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം സ്ഫടികം റീറിലീസിന്
26 വര്‍ഷം മുമ്പ് 1995ല്‍ കേരളക്കരയിലെ തിയറ്ററുകളെ ഇളക്കി മറിച്ച ബോക്‌സോഫീസ് സൂപ്പര്‍ ഹിറ്റ് ആയിരുന്നു മോഹന്‍ലാല്‍ഭദ്രന്‍ കൂട്ടുകെട്ടില്‍ പിറന്ന സ്ഫടികം. മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന ആടുതോമ എന്ന കഥാപാത്രം മോഹന്‍ലാലിന്റെ കരിയറില്‍ വലിയ ബ്രേക്കായിരുന്നു സമ്മാനിച്ചത്. ചിത്രം പുറത്തിറങ്ങി 26 വര്‍ഷം പിന്നിടുമ്പോള്‍ വീണ്ടും തിയറ്ററുകളിലെത്തിക്കുകയാണ് സംവിധായകന്‍ ഭദ്രന്‍. രണ്ടു കോടിയിലേറെ മുടക്കി നവീന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ചിത്രം റീറിലീസ് ചെയ്യുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ സംവിധായകന്‍ ഭദ്രന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
സ്ഫടികത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികം പ്രമാണിച്ച് 2020 ഏപ്രിലില്‍ ചിത്രം റീറിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള ലോക്ക്‌ഡൌണ്‍ വന്നതോടെ ആ പദ്ധതി മാറ്റിവെക്കേണ്ടി വന്നു. ഇപ്പോഴിതാ, തീയറ്ററുകള്‍ തുറന്ന സാഹചര്യത്തിലാണ് സ്ഫടികന്റെ 26ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ചിത്രം റീറിലീസ് ചെയ്യാന്‍ പോകുന്നത്. കേരളത്തില്‍ 200 ദിവസത്തിലേറെ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച് വലിയ വിജയമായി മാറിയ ചിത്രമായിരുന്നു സ്ഫടികം
സംവിധായകന്‍ ഭദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
ആടുതോമയെ ഒരു നിധിപോലെ ഹൃദയത്തില്‍ സൂക്ഷിച്ച ലാല്‍ മലയാളം കണ്ട ഏറ്റവും വലിയ തെമ്മാടിക്ക് ഇന്നേക്ക് 26 വയസ്സ് എന്ന് എന്നെ ഓര്‍മപ്പെടുത്തിയപ്പോള്‍ ഒരു സമുദ്രം നീന്തിക്കടക്കാനുള്ള ആവേശം തോന്നി. കോവിഡ് ഉണ്ടാക്കിവച്ച തടസങ്ങള്‍ ഭേദിച്ചുകൊണ്ട് ആടുതോമയെ വീണ്ടും ബിഗ്‌സ്‌ക്രീനിലേക്ക് എത്തിക്കാന്‍ ഒരുക്കി കൊണ്ടിരിക്കുകയാണ് ഏലീാലേൃശര െഎശഹാ ഒീൗലെ. പിറന്നാളിനോടാനുബന്ധിച്ചു ഇറക്കാനിരുന്ന ഉശഴശമേഹ 4സ ഠലമലെൃ തിരഞ്ഞെടുപ്പ് ചൂട് ആറി രണ്ട് മഴക്കു ശേഷം കുളിരോടെ കാണിക്കാന്‍ എത്തുന്നതായിരിക്കും. ഈ വര്‍ഷം തന്നെ ചിത്രത്തിന്റെ റിലീസ് ഉണ്ടാകുമെന്ന് ഭദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ സൂചിപ്പിച്ചിരിക്കുകയാണ്. മിനി സ്‌ക്രീനില്‍ മാത്രം കണ്ട സ്ഫടികം ബിഗ് സ്‌ക്രീനില്‍ കാണാന്‍ കഴിയുമെന്ന ആവേശത്തിലാണ് മോഹന്‍ലാല്‍ ആരാധകര്‍. കാത്തിരിക്കാം.
സ്ഫടികം പറഞ്ഞ കഥ
തോമസ് ചാക്കോ എന്ന ആടുതോമ നാട്ടിലെ അറിയപ്പെടുന്ന ഗുണ്ടയാണ്. എന്നാല്‍ അടുപ്പക്കാര്‍ക്ക് അയാള്‍ ഏറെ പ്രിയപ്പെട്ടവനും. അയാള്‍ സ്‌കൂള്‍ ഹെഡ്മാസ്റ്ററും കണക്ക് അധ്യാപകനുമായിരുന്ന ചാക്കോ മാഷിന്റെ മകനാണ്. പഠനത്തില്‍ തന്റെ പ്രതീക്ഷകള്‍ക്കൊപ്പം എത്താതിരുന്ന മകനെ ചാക്കോ മാഷ് ചെറുപ്പത്തിലേ കഠിനമായി ശിക്ഷിച്ചിരുന്നു. നന്നായി പഠിക്കുന്നതിനു വേണ്ടി തോമസിനെ ഒരു വര്‍ഷം തോല്‍പ്പിക്കണമെന്ന് ചാക്കോ മാഷ്, രാവുണ്ണി മാഷിനോട് ആവശ്യപ്പെടുന്നു. നന്നായി ഉത്തരം എഴുതിയിട്ടും പരീക്ഷയില്‍ തോറ്റ തോമസ് ചാക്കോ ഇതറിഞ്ഞ് മനം നൊന്ത് നാട് വിട്ടു.
14 വര്‍ഷങ്ങള്‍ക്ക് ശേഷം തോമസ് ചാക്കോ, ആട് തോമയായി തിരിച്ച് വരുന്നു. ചാക്കോ മാഷും മകനും തമ്മിലുള്ള ബന്ധം വീണ്ടും വഷളാവുന്നു. പണ്ട് നാടുവിട്ട രാവുണ്ണി മാഷും തോമസ് ചാക്കോയുടെ പഴയ കളിക്കൂട്ടുകാരിയുമായിരുന്ന തുളസിയും തിരിച്ചെത്തുന്നു. മകള്‍ ജാന്‍സിയുടെ കല്യാണത്തിന് തോമയെ അവഹേളിച്ചതിനെ തുടര്‍ന്ന് ഭാര്യയും മകളും അദ്ദേഹത്തെ ഒറ്റപ്പെടുത്തുമ്പോള്‍, ചാക്കോ മാഷ് സ്വന്തം ചെയ്തികളെക്കുറിച്ച് ചിന്തിച്ച് തുടങ്ങുന്നു. സ്ഥലത്തെ പ്രമാണിയായ പൂക്കോയയുടെ മകളുടെ പ്രണയ വിവാഹത്തെ തോമ അനുകൂലിച്ച് സഹായിക്കുന്നു. കല്യാണത്തിടയില്‍ പൂക്കോയയുടെ ഗുണ്ടകളാല്‍ തോമാ കുത്തേറ്റ് മരണാസന്നനായി ആശുപത്രിയില്‍ ആവുന്നു. പതിയെ ആരോഗ്യം വീണ്ട് എടുക്കുന്ന തോമ തുളസിയുടെ പ്രേരണയാല്‍ പ്രതികാര ചിന്തയില്‍ നിന്നും പിന്‍വാങ്ങി പഴയ കുത്തഴിഞ്ഞ ജീവിതം ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നു. ഇതിനിടെ എസ്.ഐയെ തല്ലുകയും ജഡ്ജിയെ ഗേറ്റിന് പുറത്തുനിന്ന് പൂട്ടുകയും ചെയ്യുന്ന രംഗങ്ങള്‍ ആടുതോമയുടെ ഹീറോയിസം വെളിവാക്കുന്നു. തല്ലുമ്പോള്‍, ഉടുമുണ്ട് അഴിച്ചു എതിരാളിയുടെ തലമൂടുന്ന ആടുതോമയെ ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ഒടുവില്‍ മനസ് മാറുന്ന ചാക്കോ മാഷും തോമസ് ചാക്കോയും ഒന്നിക്കുമെങ്കിലും വിധി മറ്റൊന്നായിരുന്നു.