ഇന്ന് ലോക ജലദിനം ഓരോ തുള്ളിയും അമൂല്യം

0

ഇന്ന് ലോക ജലദിനം. ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോക ജനതയെ മനസ്സിലാക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെ നാളേക്കായി ഒരുതുളളി വെളളം കരുതിവെക്കണമെന്ന സന്ദേശം ഓര്‍മ്മപ്പെടുത്തിയാണ് ഓരോ ജലദിനവും കടന്നുപോവുന്നത്.

പ്രകൃതിവിഭവങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ച് വരള്‍ച്ചയെ പ്രതിരോധിക്കാമെന്നതാണ് ഇത്തവണത്തെ ജലദിന സന്ദേശം. അടുത്ത മഹായുദ്ധം നടക്കാന്‍ പോകുന്നത് കുടിവെള്ളത്തിന് വേണ്ടിയായിരിക്കും എന്നൊരു പ്രയോഗമുണ്ട്. എന്നാല്‍ കുടിവെള്ളത്തിന് മനുഷ്യ ജീവനേക്കാള്‍ വിലവരുന്ന കാലത്തേക്ക് ലോകം മാറിക്കൊണ്ടിരിക്കുന്നു.

വെള്ളം വെള്ളം സര്‍വത്ര, തുള്ളികുടിക്കാനില്ലത്ര’ എന്ന കവി വാക്യം ഇപ്പോള്‍ തികച്ചും അന്വര്‍ത്ഥമായിരിക്കുന്നു. 70ശതമാനം വെളളത്താല്‍ ചുറ്റപ്പെട്ടതാണ് നമ്മുടെ ഗ്രഹം. പക്ഷെ ,ഭൂമിയിലെ ശുദ്ധജല ലഭ്യത ഇപ്പോള്‍ത്തന്നെ 3 ശതമാനമെന്നത് വരാനിരിക്കുന്ന മഹാ ജലക്ഷാമത്തിന്റെ തീവ്രത നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ പ്രകാരം, 2030 ആകുമ്പോഴേക്കും വെളളത്തിനുളള ആവശ്യകത, വിതരണത്തേക്കാള്‍ 40 ശതമാനം കൂടും. അതായത് ഒരു കുമ്പിള്‍ വെളളത്തിനായി ലോകം ക്യൂ നില്‍ക്കേണ്ട അവസ്ഥ വരുമെന്ന് ചുരുക്കം.

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് നീങ്ങുന്നു. കുടിവെള്ള സ്രോതസ്സുകളെല്ലാം ദിനം പ്രതി മലിനമായിക്കൊണ്ടിരിക്കുകയാണ്. ജനപ്പെരുപ്പത്തിനൊപ്പം കാലാവസ്ഥാ വ്യതിയാനവും മനുഷ്യന്‍ വരുത്തിവയ്ക്കുന്ന പ്രകൃതി നശീകരണവും ജലക്ഷാമത്തിന്റെ ആക്കം കൂട്ടും. ലോകത്ത് ഉടന്‍ കുടിവെളളം മുട്ടുമെന്ന് ശാസ്ത്രലോകം പറയുന്ന സാവോപോളോ, ബീജിംഗ്, കെയ്‌റോ തുടങ്ങിയ മഹാ നഗരങ്ങളുടെ പട്ടികയില്‍ നമ്മുടെ അയല്‍ പ്രദേശമായ ബെംഗലൂരു കൂടി ഉണ്ടെന്നത് ഭീതിയോടെ നാം ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു.

ഒരോ തുളളിയും സൂക്ഷിച്ച് വെച്ച് നാളേയ്ക്കായി ഉപയോഗിക്കാമെന്ന ലക്ഷ്യത്തോടെ 1993ലാണ് ഐക്യ രാഷ്ട്രസഭ ജലദിനം ആചരിച്ചു തുടങ്ങിയത്. എന്നാല്‍ കുടിവെളള സംരക്ഷണത്തിന് മുന്നേറ്റങ്ങളുണ്ടായെങ്കിലും 25 വര്‍ഷങ്ങള്‍ക്കിപ്പുറം അത് ദിനാചരണത്തില്‍ മാത്രമൊതുങ്ങുന്നുവന്നതാണ് വസ്തുത. പശ്ചിമഘട്ടമുള്‍പ്പെടെയുളള നമ്മുടെ ജൈവ സമ്പത്ത് കൂടി ചോര്‍ന്നുപോകുന്ന സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്. പ്രകൃതി ഭൂമിയ്ക്കായി കരുതി വെച്ച ഭൂഗര്‍ഭ ജലവും നഷ്ടപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രകൃതി വിഭവങ്ങളുടെ മേലുള്ള അതിയായ കടന്നുകയറ്റം നമുക്ക് സമ്മാനിക്കുന്നത് വരള്‍ച്ചയെന്ന ദുരന്തമാണെന്നു നാം ഓര്‍ക്കണം.

ഇപ്പോള്‍ കണ്ടുവരുന്ന കടുത്ത വേനലും പ്രകൃതി ദുരന്തങ്ങളും ഒരു പരിധിവരെ മനുഷ്യന്‍ പ്രകൃതിയെ ചൂഷണം ചെയ്യുന്നതിന്റെ പരിണിത ഫലങ്ങളാണ് എന്ന് തിരിച്ചറിയാതെ പോകരുത്. രണ്ട് തുള്ളി ജലം വീതം മാത്രം ഒരോ മനുഷ്യനും ഉപയോഗിച്ചാല്‍ തന്നെ മൂന്ന് തല മുറയ്ക്കുള്ള ജലം മാത്രമാണ് മനുഷ്യനായി പ്രകൃതി നീക്കി വെച്ചിരിക്കുന്നത്. അതിനാല്‍ ഇപ്പോഴുള്ള ജലദൗര്‍ലഭ്യം ഒരു പരിധിവരെ പരിഹരിക്കാന്‍ നമുക്ക് ഓരോരുത്തര്‍ക്കും മാത്രമേ സാധിക്കൂ. ഓരോ തുള്ളി ജലവും നാം സൂക്ഷിച്ച് ഉപയോഗിക്കുക എന്നത് തന്നെയാണ് അതിന് പരിഹാരം. അനാവശ്യമായി ജലം പാഴാക്കി കളയാതിരിക്കുക എന്ന് സാരം.

ജലത്തിന് പകരം ജലം മാത്രമാണെന്ന വസ്തുത ഓര്‍ത്താല്‍ നന്ന്. ഇനി വരുന്ന തലമുറക്കുകൂടി ഉള്ളതാണ് ഈ ഭൂമിയിലെ ജലം എന്നത് നമുക്ക് മറക്കാതിരിക്കാം. രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ രാത്രി ഉറങ്ങാന്‍ കിടക്കുന്നവരെയുള്ള നമ്മുടെ ജല ഉപയോഗത്തെക്കുറിച്ച് ചിന്തിക്കുക. ജല ഉപയോഗത്തില്‍ നാം കൈക്കൊള്ളേണ്ട നിയന്ത്രണം മനസ്സില്‍ ഉറപ്പിക്കുക. ജലം ഉപയോഗിക്കേണ്ടി വരുന്ന ഓരോ സന്ദര്‍ഭത്തിലും ആ ചിന്ത മനസ്സില്‍ ഉണ്ടാവട്ടെ. ജലം അമൂല്യമാണ്. ഒരു തുള്ളിയും പാഴാക്കരുത്. കരുതലോടെ ഉപയോഗിക്കാം, കരുതിവയ്ക്കാം , നാളേയ്ക്കായ് ഒരുതുളളി.

Leave A Reply

Your email address will not be published.

error: Content is protected !!