മോഷ്ടിച്ച കാറുമായി ചുണ്ടേല്‍ സ്വദേശി പിടിയില്‍

0

കോഴിക്കോട് നാലാം ഗേറ്റിനടുത്തുള്ള മോഡേണ്‍ ട്രാവല്‍സിന്റെ മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ഇന്നോവ കാര്‍ മോഷ്ടിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. വയനാട് ചുണ്ടേല്‍ സ്വദേശി വലിയ പീടിയേക്കല്‍ ജംഷീര്‍(28) നെയാണ് വെള്ളയില്‍ എസ്.ഐ അലോഷ്യസ് അലക്‌സാണ്ടര്‍, വെള്ളയില്‍ സ്‌റ്റേഷനിലെ സജീവന്‍, സുനില്‍ കുമാര്‍, സാജന്‍ എം.എസ്, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ മുഹമ്മദ് ഷാഫി എം, സജി എം, അഖിലേഷ് പി, പ്രപിന്‍ പി ഷാലു കെ എന്നിവരടങ്ങുന്ന സംഘം പിടികൂടിയത്. മോഷ്ടിച്ച കാര്‍ തിരിച്ചറിയാതിരിക്കാനായി കാറിന്റെ അലോയ് വീലും കാരിയറും മാറ്റിയ ശേഷം വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചായിരുന്നു വാഹനമോടിച്ചത്. കോഴിക്കോട് അറപ്പുഴ പാലത്തിനടുത്ത് വെച്ചാണ് ബുധനാഴ്ച ജംഷീര്‍ പോലീസിന്റെ പിടിയിലായത്. കോഴിക്കോട് ഭാഗത്തുള്ള ഇന്നോവ കാര്‍ കോയമ്പത്തൂര്‍ ഭാഗത്ത് വില്‍പ്പന നടത്താന്‍ ഒരാള്‍ കൊണ്ടു നടക്കുന്നതായി പോലീസിന് വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം ഒരു സംഘം കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെ പോലീസിന്റെ സാന്നിധ്യം അറിഞ്ഞ് മോഷ്ടിച്ച കാറുമായി കേരളത്തിലേക്ക് കടന്ന പ്രതിയുടെ നീക്കങ്ങള്‍ വിദഗ്ധമായി നിരീക്ഷിച്ച പോലീസ് ആസൂത്രിതമായി നടത്തിയ നീക്കത്തിലാണ് ഇയാള്‍ പോലീസിന്റെ പിടിയിലായത്.
ഈ മാസമാദ്യം വയനാട്ടിലെ വൈത്തിരിയില്‍ നിന്നും ഒരു സ്ത്രീയെ തട്ടികൊണ്ടുപോയി ആഭരണങ്ങളും പണവും തട്ടിയെടുത്ത് സ്ത്രീയെ ബാംഗ്ലൂരില്‍ ഉപേക്ഷിച്ച കേസിലെ പ്രതി കൂടിയാണ് ഇയാള്‍. വയനാട് പോലീസ് പ്രതിയെ കസ്റ്റഡിയില്‍ ലഭിക്കാന്‍ കോടതിയില്‍ അപേക്ഷ നല്‍കും. വെള്ളയില്‍ എസ്.ഐ അലോഷ്യസ് അലക്‌സാണ്ടര്‍, വെള്ളയില്‍ സ്‌റ്റേഷനിലെ സജീവന്‍, സുനില്‍ കുമാര്‍, സാജന്‍ എം.എസ്, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ മുഹമ്മദ് ഷാഫി എം, സജി എം, അഖിലേഷ് പി, പ്രപിന്‍ പി ഷാലു കെ എന്നിവരായിരുന്നു അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Leave A Reply

Your email address will not be published.

error: Content is protected !!