തൊണ്ടര്‍നാട് കരിങ്കല്‍ ക്വാറിക്ക് വീണ്ടും പ്രവര്‍ത്തനാനുമതി നല്‍കാന്‍ നീക്കം.
മുന്‍ വര്‍ഷങ്ങളിലെ പ്രളയങ്ങളില്‍ വ്യാപകതോതില്‍ മണ്ണിടിച്ചിലുണ്ടായ തൊണ്ടര്‍നാട് കരിങ്കല്‍ ക്വാറിക്ക് വീണ്ടും പ്രവര്‍ത്തനാനുമതി നല്‍കാന്‍ നീക്കം.ജിയോളജി വിഭാഗം മുമ്പ് നല്‍കിയ റിപ്പോര്‍ട്ടിന് വിരുദ്ധമായി പുതുതായി നല്‍കിയ റിപ്പോര്‍ട്ടിന്റെ മറവിലാണ് അനുമതിക്കായുള്ള നീക്കങ്ങള്‍ നടക്കുന്നത്.
പ്രദേശത്ത് നിരന്തരം മണ്ണിടിച്ചിലിടയാക്കുന്ന കോറി പ്രവര്‍ത്തന അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രദേശവാസികള്‍.2018ലെ പ്രളയത്തില്‍ തൊണ്ടര്‍നാട് സെന്റ്മേരീസ് ക്വാറിയിലുണ്ടായ ശക്തമായ മണ്ണിടിച്ചിലില്‍ വന്‍നാശനഷ്ടങ്ങളാണുണ്ടായത്.നിരവധി വാഹനങ്ങള്‍ മണ്ണിനടിയിലായതിന് പുറമെ സമീപത്ത് കൂടി ഒഴുകുന്ന തോട്ടിലൂടെയും വെള്ളപ്പൊക്കമുണ്ടായി.ഇതേ തുടര്‍ന്ന് ക്വാറിയുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും ജില്ലാ ദുരന്തനിവാരണ അതോറിറ്റി തടഞ്ഞിരുന്നു.ഇതിനെതിരെ ക്വാറി ഉടമ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ വിശദമായ പഠനറിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.ഇതനുസരിച്ച് ജില്ലാ എമര്‍ജന്‍സി ഓപ്പറേറ്റിംഗ് സെന്ററിലെ ഹസാര്‍ഡ് അനലിസ്റ്റിനെ നിയോഗിക്കുകയും റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ഈ റിപ്പോര്‍ട്ടിലും നേരത്തെ വയനാട് ജിയോളജിസ്റ്റ് നല്‍കിയ റിപ്പോര്‍ട്ടിലും ക്വാറിപ്രവര്‍ത്തനം തുടര്‍ന്നാല്‍ വീണ്ടും മണ്ണിടിച്ചിലുണ്ടാവുമെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്.
എന്നാല്‍ ജിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ നടത്തിയ പഠനത്തില്‍ മണ്ണിടിഞ്ഞത് നേരത്തെ മണ്ണ് ഇടിച്ച് നിക്ഷേപിച്ച ഭാഗത്താണെന്നും ചിലനിബന്ധനകളോടെ പാറഖനനം നടത്താമെന്നുമാണ് ചൂണ്ടിക്കാണിക്കുന്നത്.ഇത് പ്രകാരം നിബന്ധനകളോടെ ക്വാറിപ്രവര്‍ത്തിപ്പിക്കാനനുമതി നല്‍കാന്‍ ഡിഡിഎംഎ ചെയര്‍പെഴസ്ണ്‍ ജില്ലാകളക്ടര്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കുകയുണ്ടായി.എന്നാല്‍ എല്ലാ വര്‍ഷവും പ്രദേശത്ത് മണ്ണിടിച്ചിലിന് കാരണമാവുന്ന ക്വാറിയുടെ പ്രവര്‍ത്തനം അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രദേശവാസികള്‍.