പൂജയ്ക്കും കൃഷിയ്ക്കും അതേ കൈകള്‍

0

ദൈവപരിപാലനത്തോടൊപ്പം നെല്‍ക്കൃഷിയില്‍ ഒരു കൈ നോക്കാന്‍ ക്ഷേത്രം ജീവനക്കാര്‍. മാനന്തവാടി ശ്രീ വള്ളിയൂര്‍ക്കാവ് ക്ഷേത്ര ജീവനക്കാരാണ് നെല്‍ക്കൃഷിയില്‍ ഒരു കൈ നോക്കാന്‍ മുന്നിട്ടിറങ്ങിയത്.നഗരസഭാ ചെയര്‍മാന്‍ വി.ആര്‍.പ്രവീജ് വിത്തെറിഞ്ഞ് സംരംഭം ഉദ്ഘാടനം ചെയ്തു.

വള്ളിയൂരമ്മയെ നമിച്ച് അവര്‍ വിത്തെറിഞ്ഞു ഇനി നൂറ് മേനി വിളവെടുക്കാന്‍ കൈമെയ് മറന്നുള്ള അദ്ധ്വാനം.മാനന്തവാടി വള്ളിയൂര്‍ക്കാവ് ക്ഷേത്രത്തിലെ ഒന്‍പത് ജീവനക്കാരാണ് ദൈവപരി പാലനത്തോടൊപ്പം നെല്‍കൃഷിയില്‍ ഒരു കൈ നോക്കാന്‍ മുന്നിട്ടിറങ്ങിയത്.അതിനവര്‍ തിരഞ്ഞെടുത്തത് ക്ഷേത്രം വക പാടവും. അഞ്ച് ഏക്കര്‍ സ്ഥലത്താണ് നെല്‍ക്കൃഷി ഇറക്കുന്നത്. ആദ്യപടിയായി ആതിര വിത്ത് പാടത്ത് വിതറുകയും ചെയ്തു. കൃഷിയും പാടവുമെല്ലാം കാര്‍ഷിക സംസ്‌കൃതി എന്ന കണക്കെ ദൈവത്തോട് ചേര്‍ന്നു നില്‍ക്കുന്നതുമാണെന്ന തിരിച്ചറിവിന്റെ ഭാഗമായാണ് ക്ഷേത്ര ജീവനക്കാര്‍ നെല്‍ക്കൃഷിയില്‍ വ്യാപൃതരായതും.ക്ഷേത്രത്തിലെ പുത്തരി ഉത്സവത്തിനും നിവേദ്യത്തിനും ഇനി മുതല്‍ സ്വന്തം വയലില്‍ വിളയുന്ന നെല്ലും കതിരും ഉപയോഗിക്കുകയും ചെയ്യും.തുടര്‍ന്നുള്ള വര്‍ഷങ്ങളിലും നെല്‍ക്കൃഷി തുടരാന്‍ തന്നെയാണ് ജീവനക്കാരുടെ തീരുമാനം. വാര്‍ഡ് കൗണ്‍സിലര്‍ ശ്രീലത കേശവന്‍ വിത്ത് വിതയ്ക്കല്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റി ഏച്ചോം ഗോപി, കൃഷി ഓഫീസര്‍ അന്‍സാ അഗസ്റ്റിന്‍, പുഷപ്പ ശശിധരന്‍, ക്ഷേത്രം മൂപ്പന്‍ കെ.രാഘവന്‍, തുടങ്ങിയവര്‍ സംസാരിച്ചു. ക്ഷേത്രം ജീവനക്കാരായ ഇ.വി.ഉണ്ണികൃഷ്ണന്‍, കെ.എ. ശ്രീ ഗേഷ്, പി. സജിന, ടി.എ.ജാനകി തുടങ്ങിയവര്‍ നെല്‍കൃഷിക്ക് നേതൃത്വം നല്‍കി വരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!