മാലിന്യ മുക്തം നവകേരളം ;മഹാ ശുചീകരണ യജ്ഞം നടത്തി

0

മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ഗാന്ധിജയന്തിദിനത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ്, ശുചിത്വ മിഷന്‍, കുടുംബശ്രീ, നവകേരളം മിഷന്‍, കില, കെ.എസ്.ഡബ്ല്യു. എം.പി, ക്ലീന്‍ കേരള കമ്പനി, വിദ്യഭാസ വകുപ്പ് മറ്റ് ഏജന്‍സികള്‍ എന്നിവയുടെ സഹകരണത്തില്‍ നടന്ന പരിപാടിയില്‍ തദ്ദേശ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, ലൈബ്രറികള്‍,ക്ളബ്ബുകള്‍, റെസിഡന്ഷ്യല്‍ അസോസിയേഷനുകള്‍ എന്നിവര്‍ പങ്കാളികളായി. സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന 25 ലക്ഷം പേര്‍ പങ്കെടുക്കുന്ന ശുചീകരണ ക്യാമ്പയിന്റെ ഭാഗമായി ജില്ലയില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു.

ഓരോ വാര്‍ഡില്‍നിന്നും കുറഞ്ഞത് 200 പേര്‍ പങ്കെടുക്കുന്ന യജ്ഞത്തില്‍ നഗരപ്രദേശങ്ങള്‍, ബസ് സ്റ്റാന്‍ഡ്, പാര്‍ക്കുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങിയ സ്ഥലങ്ങളാണ് വൃത്തിയാക്കിയത്.

വിദ്യാലയങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 100 ശതമാനം മാലിന്യ സംസ്‌കരണം ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഒക്ടോബര്‍ 10 വരെ തുടരും. വ്യാപാരസ്വകാര്യ സ്ഥാപനങ്ങളില്‍ മാലിന്യപരിപാലന സംവിധാനം ഉറപ്പാക്കുന്നതും ഹരിത പ്രോട്ടോക്കോള്‍ പാലിക്കുന്നതും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഒക്ടോബര്‍ 10 മുതല്‍ 20 വരെ നടക്കും. വിനോദസഞ്ചാര കേന്ദ്രങ്ങളുടെ നിലവിലുള്ള മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ വിലയിരുത്തുകയും ഇനി ആവശ്യമുള്ളവ ഉടന്‍ പൂര്‍ത്തീകരിക്കുകയും ചെയ്യും. ചിക്കന്‍ കട്ടിങ് കേന്ദ്രങ്ങള്‍ 100 ശതമാനം ചിക്കന്‍ റെന്‍ഡറിങ് ഏജന്‍സികളുമായി കരാര്‍ വെച്ചിട്ടുണ്ടെന്ന് ഉറപ്പാക്കല്‍, മാലിന്യക്കൂനകളുടെ സമ്പൂര്‍ണ ശുചീകരണം, ജലാശയങ്ങളിലെ ഖരമാലിന്യം നീക്കം ചെയ്യല്‍ തുടങ്ങിയവയും ഒക്ടോബറില്‍ പൂര്‍ത്തിയാക്കും. 2024 ജനുവരി 30 വരെ നടക്കുന്ന ക്യാമ്പയിനിന്റെ രണ്ടാംഘട്ടത്തിലെ തീവ്ര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കമായത്. സ്വച്ഛതാ ഹി സേവാ ക്യാമ്പയിനിന്റെ ഭാഗമായി നാടാകെ ശുചീകരണം നടത്തുകയും ജില്ലയില്‍ 640 ഇടങ്ങള്‍ ശുദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!