ചട്ടം ലംഘിച്ചുള്ള നിര്‍മാണം പിടിക്കും; വീടുവീടാന്തരം പരിശോധന

0

കെട്ടിടനിര്‍മാണ ചട്ടങ്ങള്‍ ലംഘിച്ചുള്ള നിര്‍മിതികളും കൂട്ടിച്ചേര്‍ക്കലുകളും കണ്ടെത്താന്‍ വീടുവീടാന്തരം കയറിയുള്ള പരിശോധന ഉടന്‍ തുടങ്ങുന്നു. തദ്ദേശസ്ഥാപനങ്ങളെ അറിയിക്കാതെ നടത്തിയ എല്ലാ നിര്‍മാണങ്ങളും പരിശോധനയില്‍ കണ്ടെത്തും. മേയ് 15നു മുന്‍പ് കെട്ടിട ഉടമ സ്വമേധയാ തദ്ദേശ സ്ഥാപന സെക്രട്ടറിയെ രേഖാമൂലം വിവരം അറിയിച്ചാല്‍ പിഴയില്‍ നിന്നു രക്ഷപ്പെടാം. പരിശോധന ജൂണ്‍ 30നു പൂര്‍ത്തിയാക്കി അധിക കെട്ടിടനികുതിയും പിഴയും ചുമത്താന്‍ നിര്‍ദേശിച്ചു തദ്ദേശ വകുപ്പ് ഉത്തരവിറക്കി.

ഉടമ അറിയിച്ചാലും ഇല്ലെങ്കിലും കെട്ടിടങ്ങളുടെ ശരിയായ വിവരം ഫീല്‍ഡ് ഓഫിസര്‍മാര്‍ പരിശോധിച്ചു സോഫ്റ്റ്വെയറില്‍ ചേര്‍ക്കുകയും മാറ്റം വന്ന കാലം മുതലുള്ള അധിക നികുതി നിര്‍ണയിക്കുകയും ചെയ്യും. വിവര ശേഖരണത്തിനും ഡേറ്റാ എന്‍ട്രിക്കുമായി സിവില്‍ എന്‍ജിനീയറിങ് ഡിപ്ലോമ, ഐടിഐ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഐടിഐ സര്‍വേയര്‍ എന്നിവയില്‍ കുറയാത്ത യോഗ്യതയുള്ളവരെ നിയോഗിക്കും.

ഒരു തദ്ദേശസ്ഥാപനത്തിനു കീഴില്‍ പരിശോധിക്കുന്ന കെട്ടിടങ്ങളില്‍ 10% കെട്ടിടങ്ങള്‍ തദ്ദേശ സെക്രട്ടറി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ വീണ്ടും പരിശോധിക്കും. ആദ്യ പരിശോധനയില്‍ 25 ശതമാനത്തിലേറെ പാളിച്ചകണ്ടെത്തിയാല്‍ മുഴുവന്‍ കെട്ടിടങ്ങളും വീണ്ടും പരിശോധിക്കും.

പരിശോധന കഴിഞ്ഞ് 30 ദിവസത്തിനകം ഉടമയ്ക്കു ഡിമാന്‍ഡ് നോട്ടിസ് നല്‍കും. ആക്ഷേപമുണ്ടെങ്കില്‍ 15 ദിവസത്തിനകം സെക്രട്ടറിയെ അറിയിക്കണം. സിറ്റിസന്‍ പോര്‍ട്ടലിലെ 9ഡി ഫോമില്‍ ഓണ്‍ലൈനായാണ് ആക്ഷേപം സമര്‍പ്പിക്കേണ്ടത്. ഇതിനായി തദ്ദേശ സ്ഥാപനങ്ങളില്‍ ഹെല്‍പ് ഡെസ്‌ക് സൗകര്യം ഒരുക്കും. പഞ്ചായത്തുകളില്‍ പ്രസിഡന്റ്, സെക്രട്ടറി, എന്‍ജിനീയര്‍ എന്നിവരും നഗരസഭകളില്‍ ഡപ്യൂട്ടി മേയര്‍/ വൈസ് ചെയര്‍പഴ്‌സന്‍, സെക്രട്ടറി, എന്‍ജിനീയര്‍ എന്നിവരും ഉള്‍പ്പെട്ട സമിതി പരിശോധിച്ച് 30 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു.

കുറഞ്ഞ പിഴ 1000 രൂപ; കെട്ടിടം വിറ്റത് അറിയിച്ചില്ലെങ്കിലും പിഴ

കെട്ടിട നികുതി (പ്രോപ്പര്‍ട്ടി ടാക്‌സ്) നിര്‍ണയിച്ചശേഷം കെട്ടിടത്തിന്റെ തറ വിസ്തീര്‍ണത്തിലോ ഉപയോഗ രീതിയിലോ മാറ്റം വരുത്തിയിട്ടുണ്ടെങ്കില്‍ 30 ദിവസത്തിനകം തദ്ദേശസ്ഥാപന സെക്രട്ടറിയെ രേഖാമൂലം അറിയിക്കണമെന്നാണു ചട്ടം. ഇല്ലെങ്കില്‍ 1000 രൂപയോ പുതുക്കിയ നികുതിയോ, ഇവയില്‍ കൂടുതലുള്ള തുക, പിഴയായി ചുമത്താം. കെട്ടിടം വിറ്റാല്‍ ഉടമ 15 ദിവസത്തിനകം തദ്ദേശ സെക്രട്ടറിയെ അറിയിക്കണം. ഇതില്‍ വീഴ്ച വരുത്തിയാല്‍ 500 രൂപയാണു പിഴ. ഇതൊഴിവാകാന്‍ മേയ് 15ന് മുന്‍പ് സിറ്റിസന്‍ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായോ നേരിട്ടോ തദ്ദേശ സെക്രട്ടറിയെ അറിയിക്കാം.

ഇവയ്ക്ക് ഇളവ്

വീടുകളില്‍ കൂട്ടിച്ചേര്‍ത്ത ഭാഗം ഭിത്തിയോ ഗ്രില്ലോ സ്ഥാപിച്ചു തിരിക്കാത്ത വരാന്തയോ ഷെഡോ ആണെങ്കില്‍ നികുതിയില്ല. ഷീറ്റോ ഓടോ മേഞ്ഞ ടെറസ് മേല്‍ക്കൂരയ്ക്കും നികുതിയില്ല. കെട്ടിടത്തിനു മാറ്റം വരുത്തിയത് ഈ മാസം 31നു ശേഷമാണെങ്കില്‍ 202223 വര്‍ഷത്തെ നികുതിയില്‍ ഉള്‍പ്പെടുത്തില്ല. 60 ചതുരശ്ര മീറ്റര്‍ വരെയുള്ള വീടുകള്‍ക്കു കെട്ടിട നികുതിയില്ല. ഒരാള്‍ക്ക് ഒരു വീടിനു മാത്രമേ ഈ ഇളവു ലഭിക്കൂ. വില്ലകള്‍ക്ക് ഇളവില്ല. ബഹുനില കെട്ടിടങ്ങളില്‍ ലൈഫ്, പുനര്‍ഗേഹം തുടങ്ങിയ പദ്ധതികള്‍ക്കു കീഴിലുള്ളവയ്ക്കു മാത്രമാണ് ഇളവ്. 9എച്ച് ഫോമില്‍ ഓണ്‍ലൈനായാണ് ഇളവിന് അപേക്ഷിക്കേണ്ടത്.

 

Leave A Reply

Your email address will not be published.

error: Content is protected !!