ചോലപ്പുറം: കഴിഞ്ഞ ദിവസം രാത്രിയാണ് വെങ്ങപ്പള്ളി പഞ്ചായത്തിലെ 13-ാം വാർഡിനെയും 1-ാം വാർഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചോലപ്പുറം പാലത്തിനോട് ചേർന്നു കിടക്കുന്ന ഒരു ഭാഗം പുഴിയിലേക്ക് ഇടിഞ്ഞ് വീണത്. കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ ഈ പാലത്തിൻ്റെ സമീപവശങ്ങളിൽ ഇത്തരത്തിൽ മണ്ണിടിച്ചിൽ ഉണ്ടായതാണ്. ഈ പാലത്തിൻ്റെയും പുഴയുടെയും സമീപ പ്രദേശങ്ങളിൽ നിരവധി വീടുകൾ സ്ഥിതി ചെയ്യുന്നുണ്ട്. കഴിഞ്ഞ രണ്ട് മഹാപ്രളയങ്ങളിലും സമീപ പ്രദേശത്തെ വീടുകളിൽ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതാണ്. ഓരോ വർഷം കഴിയുംതോറും പുഴയുടെ ഇരുവശങ്ങളും പുഴയിലേക്ക് ഇടിഞ്ഞ്, സമീപത്തെ റോഡുകൾക്കും വീടുകൾക്കും ഭീഷണിയാവുകയാണെന്നാണ് നാട്ടുകാർ പറയുന്നത്. പാലത്തിൻ്റെയും റോഡുകളുടെയും വീടുകളുടെയും സംരക്ഷണം പഞ്ചായത്ത് ഉറപ്പ് വരുത്തണമെന്നും, പാലത്തിൻ്റെ ഇരുവശങ്ങളിലും അപകടകരമായി പുഴയിലേക്ക് ചരിഞ്ഞ് നിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങൾ ഉടനടി പഞ്ചായത്ത് നീക്കം ചെയ്യണമെന്നും യൂത്ത് കോൺഗ്രസ് വെങ്ങപ്പള്ളി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കൂടാതെ പുഴയുടെ ഇരുവശങ്ങളും കെട്ടി മണ്ണിടിച്ചിൽ നിയന്ത്രിച്ച്, വലിയ ഒരു അപകടം ഒഴിവാക്കാൻ പഞ്ചായത്ത് മുൻകൈ എടുക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് വെങ്ങപ്പള്ളി മണ്ഡലം പ്രസിഡൻ്റ് ആൽഫിൽ അമ്പാറയിൽ അധ്യക്ഷത വഹിച്ചു. ജിഷ്ണു ഗിരീഷ്, അജയ് അറയ്ക്കപ്പറമ്പിൽ, ജിതിൻ, റെജിലേഷ്,പ്രനൂപ്, പ്രണവ് എന്നിവർ സംസാരിച്ചു.