വെറ്ററിനറി സർവകലാശാലയ്ക്ക് പശ്ചിമഘട്ട മേഖലാ ഇൻസ്റ്റിറ്റ്യൂട്ട്
കൽപ്പറ്റ: കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാല വന്യജീവി ഗവേഷണവും ആദിവാസി വിഭാഗങ്ങളുടെ ക്ഷേമവും മുൻനിർത്തി വയനാട് ആസ്ഥാനമായി പശ്ചിമഘട്ട മേഖലാ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് സർവകലാശാലയിലെ വന്യജീവി പഠനകേന്ദ്രം മേധാവി ഡോ.ജോർജ് ചാണ്ടി സമർപ്പിച്ച പദ്ധതി രേഖ തത്വത്തിൽ അംഗീകരിച്ച യൂണിവേഴ്സിറ്റി ഭരണസമിതി തുടർനടപടികളുമായി മുന്നോട്ടുപോകാൻ തീരൂമാനിച്ചു.
വെറ്ററിനറി, വന്യജീവിശാസ്ത്ര-ബയോളജി ബിരുദധാരികൾക്ക് വന്യജീവികളും മനുഷ്യരുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ അന്താരാഷ്ട നിലവാരത്തിലുള്ള വിവിധ ശാസ്ത്ര മേഖലകളെ സംയോജിപ്പിച്ച് ബിരുദാനന്തരബിരുദ പഠനത്തിനും ഗവേഷണത്തിനും സാഹചര്യം ഒരുക്കുകയാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ലക്ഷ്യങ്ങളിൽ ഒന്ന്. ആദിവാസികളടക്കം പാവപ്പെട്ട ജനവിഭാഗങ്ങളുടെ സാന്പത്തികവും സാമൂഹികവുമായ ഉന്നമനം ഉറപ്പുവരുത്തുക, കാർഷികവൃത്തി ഉപജീവനമാർഗമായി സ്വീകരിച്ചിരിക്കുന്നവരിൽ വന്യജീവികളുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് സുസ്ഥിര കാർഷികരീതികളിലൂടെ അഭിവൃദ്ധി പ്രാപിക്കുന്നതിനു സാങ്കേതിക സഹായം ലഭ്യമാക്കുക, മനുഷ്യരെ ജൈവവൈവിധ്യ സംരക്ഷണത്തിന്റെയും വന്യജീവികളുമായുള്ള സഹവർത്തിത്വത്തിന്റെയും പ്രാധാന്യം ബോധ്യപ്പെടുത്തുക, വന്യജീവിശല്യം മൂലമുള്ള പ്രയാസങ്ങൾ അതിജീവിക്കുന്നതിനു കർഷകർക്ക് സാങ്കേതിക സഹായങ്ങൾ നൽകുക, പരിക്കേറ്റതും രോഗം ബാധിച്ചതുമായ വന്യജീവികൾക്ക് ഏറ്റവും മെച്ചപ്പെട്ട ചികിത്സയും പരിപാലനവും ഉറപ്പുവരുത്തുക, ഇവയെ മനുഷ്യർക്ക് ഉപദ്രവം ഉണ്ടാകാത്തവിധം സ്വന്തം ആവാസവ്യവസ്ഥയിൽ തിരികെ എത്തിക്കുക, പശ്ചിമഘട്ടത്തിലെ മനുഷ്യരടക്കം ജീവജാലങ്ങളുടെ നിലനിൽപ്പിനും നന്മയ്ക്കുമായി രാജ്യത്തിനകത്തും പുറത്തുമുള്ള സർക്കാർ-സർക്കാരിതര സ്ഥാപനങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കുക, അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗവേഷണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുക, നയരൂപീകരണത്തിൽ സർക്കാരിനെ സഹായിക്കുക തുടങ്ങിയവയാണ് മറ്റു ലക്ഷ്യങ്ങൾ.